Fighter
19/12/2025
"സസ്പെൻഷൻ."
ശിക്ഷയോ അനുഗ്രഹമോ.?
നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായി സർക്കാർ സ്വീകരിച്ചു പോരുന്ന പ്രാഥമിക ശിക്ഷാനടപടിയാണ് സസ്പെൻഷൻ.
മൂന്നുമാസമോ, ആറുമാസമോ പകുതി ശമ്പളത്തോടെ താൽക്കാലികമായി ജോലിയിൽനിന്നും മാറ്റി നിർത്തുകയും മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ
നിരപാരാധിയാണെന്നു കണ്ടാൽ തടഞ്ഞുവച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുനൽകിക്കൊണ്ട് നിലവിലെസ്ഥാനത്തോ പ്രമോഷനോടെയോ തിരികെഎത്തിക്കുകയും ചെയ്യുക എന്നതാണ് സസ്പെൻഷൻഎന്ന ഈ കർശനമായ (!) ശിക്ഷാനടപടി.
അടുത്തകാലംവരേയും സസ്പെൻഷൻ എന്ന ശിക്ഷാനടപടിയെ ഭയത്തോടെയും അപമാനത്തോടെയുമൊക്കെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്. എന്നാൽ വർത്തമാനകാലത്തെ സ്ഥിതി അങ്ങനെയല്ല.
സസ്പെൻഷൻഎന്ന കർശനമായ ശിക്ഷാ നടപടിയെ പ്രത്യേകമായ അവധിഅപേക്ഷയോ അനുമതിയോ ഇല്ലാതെ താന്താങ്ങളുടെ ജോലിയിൽ നിന്നും നിശ്ചിത കാലത്തേക്ക് മാറിനിൽക്കാൻവേണ്ടി വീണുകിട്ടിയ മഹത്തായ അവസരം എന്നതിലപ്പുറം അതൊരു ശിക്ഷാ നടപിയായി സ്ഥിരം ഉദ്യോഗസ്ഥരെന്നന്നല്ല താൽക്കാലിക ജീവനക്കാർപോലും കണക്കിലെടുക്കാറില്ല.
പ്രത്യേക സാഹചര്യത്തിലൊഴികെ രണ്ടാഴ്ചത്തെ അവധി കിട്ടണമെങ്കിൽ രണ്ടു മാസംമുൻപേ ആവശ്യമാ തയ്യാറെടുകൾ നടത്തണമെന്ന ആവലാതിയൊന്നും ഇപ്പോഴത്തെ ഉദ്യോഗസ്ഥർക്കില്ല.
മേലുദ്യോഗസ്ഥനെയോ, ജനപ്രതിനിധികളേയോ, ചുരുങ്ങിയപക്ഷം തന്റെ കാര്യാലയത്തിലേക്ക് കയറിവരുന്നവരേയോ പരസ്സ്യമായി നാല് തെറി വിളിക്കാനോ ദേഹോപദ്രവം ചെയ്യാനോ അതല്ലങ്കിൽ തുടർച്ചയായ നാലുദിവസം അകാരണമായി വൈകി എത്തിയാലോ മൂന്നു മാസം മുതൽ ആറു മാസംവരേ സുഖമായി വീട്ടിലിരിക്കാനും കുടുംബത്തോടൊപ്പം ഉല്ലാസയാത്രകളും മറ്റും ചെയ്യാനുമുള്ള സുവർണ്ണാവസരം ലഭിക്കുമെന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം.
അങ്ങനെനോക്കുമ്പോൾ സർക്കാറിന്റെ സസ്പെൻഷൻ എന്ന കർശനമായനടപടി ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഒരുശിക്ഷാ നടപടിയല്ലെന്നു മാത്രമല്ല അവർക്കതൊരു അനുഗ്രഹം കൂടിയാണ്.
ചുരുക്കത്തിൽ സർക്കാരിന്റെ സസ്പെൻഷൻ എന്ന കർശനമായ ശിക്ഷാ നടപടി ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമോ, നിശ്ചിത കാലത്തേക്ക് ജോലിയിൽ നിന്നും വിട്ടുനിൽക്കാനുള്ള സർക്കാറിന്റെ ഔദാര്യമോ ആണ്.
കെ.എം സലീം, പത്തനാപുരം.
13/08/2025
ഏതുകാലമാണ് മൂസക്കാ..നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.?
നാട്ടു വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന തിനിടയിൽ വാസുദേവന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടതോടെ മൂസക്കയുടെ ബഡായികൾ നിലച്ചു.
സത്യം പറഞ്ഞാൽ മൂസക്കയെ പോലെയുള്ളവരുടെ ബഡായികൾ കേൾക്കാൻ വേണ്ടിയാണ് വാസുദേവനും പീറ്ററുമൊക്കെ
ആ വിശ്രമകേന്ദ്രത്തിൽ ചെന്നിരിക്കുന്നത്.
നാട്ടിൽ മൂസക്കയെ കൂടാതെ എഴുപത് പിന്നിട്ടവർ വേറെയുമുണ്ട്. ഒരു കാലത്ത് മയമാക്കാന്റെയും ചെക്കു വേട്ടന്റെയും ചായമക്കാനിയിലെ ബെഞ്ചുകൾ കുത്തകയാക്കി വച്ചിരുന്ന വരാണവർ.
ഒരു ചായങ്ങട്ട് പാർന്നാ മയമതേ..
മക്കാനിയിലേക്ക് കാലെടുത്തു വെയ്ക്കുന്നതിന് മുൻപു തന്നെ ചായക്ക് ഓർഡർ നൽകും.
കടുപ്പം കൂടിയ ചായയും കടിച്ചുകൂട്ടാനൊരു ബർക്കിയും. ഇടയ്ക്കിടെ വലിച്ചൂതാനൊരുകെട്ട്‌ബീഡിയും.
അതാണവരുടെ പത്യം.
നാട്ടിലെ കാരണവൻമാർ മയമാക്കാന്റെ മക്കാനി കയ്യടക്കുമ്പോൾ ചെറുപ്പക്കാർ ചെക്കു വേട്ടന്റെ മക്കാനി സ്വന്തമാക്കും.
അതോടെ ചെക്കുവേട്ടൻ ഹാപ്പിയാകും.
മൺബിഡാവിൽ നിന്നും മൂന്നാല് പാട്ട വെള്ളമെടുത്ത് സമാവറിലേക്ക് ഒഴിക്കുന്ന തോടെ അതുവരെയും ഉറങ്ങുകയായിരുന്ന ചായമക്കാനി ഉറക്കത്തിൽനിന്നും ഉണരാൻ തുടങ്ങും. ചെക്കുവേട്ടന്പിന്നെ ജഗ പൊഗപണിയാണ്.
പൊറോട്ടക്കല്ല് അടുപ്പിന് മുകളിലേക്കെടുത്തുവച്ചതിനുശേഷം ചിരട്ട കത്തിച്ച് ചൂടാക്കണം. ചില്ലലമാരയിൽ തോർത്തുമുണ്ടിനാൽ മൂടിപ്പുതച്ചുവച്ച പൊറോട്ടയെടുത്ത് പുത്തനാക്കണം. മത്തിക്കറിയിലേക്ക് രണ്ടു പാട്ട വെള്ളമൊഴിച്ച് ഉപ്പും മുളകും ചേർത്ത് പാകമാക്കിയെടുക്കണം. ഇതിനിടയിൽ പെട്രോമാക്സിൽ കാറ്റ് നിറയ്ക്കണം. അങ്ങനെ പല പല പണികൾ.!
ചെക്കുവേട്ടൻ ഇപ്പറഞ്ഞതൊക്കെ ചെയ്തു തീരുമ്പോഴേക്കും ഇരിപ്പിടം ഫുള്ളായിട്ടുണ്ടാകും.
അടുപ്പിന്റെ മുകളിൽനിന്ന് മത്തിച്ചാറ് തിളക്കുന്ന ശബ്ദം കേൾക്കുന്നതോടെ പറ്റുബുബുക്കെടുത്ത് മേശപ്പുറത്തു വെയ്ക്കും.
ഓരോരുത്തർക്കും വേണ്ട്യ പൊറാട്ടന്റെ എണ്ണം പറഞ്ഞോളിട്ടോ ..
ചെക്കുവേട്ടന്റെ കൽപന കേൾക്കേണ്ട താമസം ഒരോരുത്തരും അവരവരുടെ ക്വാട്ട പരസ്സ്യപ്പെടുത്തും.
എന്നുകിട്ടുംഎന്നതിലൊരുറപ്പുമില്ലെങ്കിലും എന്നെങ്കിലുംകിട്ടുമെന്ന ഉറപ്പോടെ ഒരോരുത്തരുടെയും പേരിനു നേരെ അന്നത്തെപറ്റും ചെക്കുവേട്ടൻ പറ്റു ബുക്കിൽ എഴുതിച്ചേർക്കും.
ചെക്കുവേട്ടനും ഹാപ്പി, ചെറുപ്പക്കാരും ഹാപ്പി.
പെട്രോമാക്സ് നിറം മങ്ങുന്നതോടെ ചെക്കു വേട്ടൻ സമാവറിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന കനൽ കെടുത്തും.
മയമാക്കാന്റെ മക്കാനിയിൽ അപ്പോഴും പെട്രോമാക്സ് പതിനാലാം രാവുപോലെ പ്രകാശിച്ചു കൊണ്ടിരിക്കുന്നുണ്ടാകും.
പത്തിൻറ്റുംകൂടി കയ്ഞ്ഞാൽ യേസാങ്ക്കൊട്ക്കും.
ഒരോര്ത്തരും തിന്നെയ്ന്റിം
കുട്ച്ചെയ്ന്റിം കണക്കൊക്കെ ബക്കംപറഞ്ഞോളി.
കൈയിൽകെട്ടിയ ആന്റ് സാന്റോസ് കമ്പനിയുടെ അൻപതു പൈസയോളം വട്ടമുള്ള ഡയലിലേക്ക് മൂന്നാലുവട്ടം സൂക്ഷിച്ചുനോക്കി സമയം ഉറപ്പുവരുത്തിയതിനു ശേഷമാണ് മയമാക്കയങ്ങനെ പറഞ്ഞത്.
തിന്നെയ്ന്റിം കുട്ച്ചെയ്ന്റിം പൈസക്ക് പൊറമെ രണ്ട് കെട്ട് ബീഡിന്റെ പൈസിം കടം പറ്യാന്ന് ബെച്ചാൽ എങ്ങനേ ചെങ്ങായ്മാരേ ഞാനീ മക്കാനി ആക്യയ്ച്യാ.?
ചായയുടെയും ബർക്കിയുടെയും എണ്ണം പറഞ്ഞതിനുശേഷം ഒരു കെട്ട് ബീഡിയും കൂടി വാങ്ങി പറ്റുബുക്കിൽ കുറിച്ചിടാൻ പറയുന്നവരോടുള്ള മയമാക്കയുടെ പതിവ് ചോദ്യമാണത്.
മയമാക്കയും ചെക്കുവേട്ടനുമൊന്നും ഇന്നില്ല, ബഡായി പറഞ്ഞിരിക്കാൻ അങ്ങനെയുള്ള ചായമക്കാനികളുമില്ല.
കെ.എം സലീം പത്തനാപുരം.
(തുടരും ..)
10/08/2025
മലബാറിലെ വികസന മുരടിപ്പിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതികമായി ജില്ലയുടെ വിഭജനം നടക്കാത്തതും എണ്ണത്തിലെ കുറവുമാണെന്നാണ് ശ്രീ പി.വി അൻവറിന്റെ വാദം.
ഇക്കാര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിപുലമായ പരിപാടികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും ബഹുജന സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളാണ് അതിന്റെ ആദ്യഘട്ട പ്രവർത്തനം.
സെമിനാറുകൾ പൂർത്തിയായിക്കഴിഞ്ഞാലുടൻ മറ്റു പരിപാടികളിലേക്ക് കടക്കുമെന്നാണ് അദ്ദേഹം പറഞ്ഞു വച്ചിട്ടുള്ളത്.
സമാനമായ ആവശ്യം ഉയർത്തിക്കാട്ടി വർഷങ്ങൾക്ക് മുൻപ് ഒരു പാർട്ടി രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ എന്നാണാ പാർട്ടിയുടെ പേര്. മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്നായിരുന്നു അവരുടെആവശ്യം.
ജില്ലയുടെ വികസനമുരടിപ്പിന് അതല്ലാത്തൊരു പരിഹാരമില്ലെന്നവർ തറപ്പിച്ചു പറഞ്ഞിരുന്നു.
അതൊരു പറച്ചിൽ മാത്രമായിരുന്നില്ല, മറിച്ച് കണക്കുകളും വസ്തുതകളും ജനസമക്ഷം തുറന്നുവച്ചു കൊണ്ട് സർക്കാറിന്റെ മുൻപിൽവച്ച ആവശ്യമായിരുന്നു.
അന്നവരെ ആദ്യമായി എതിർത്തത് മുസ്ലിം ലീഗും അതിന്റെ സംസ്ഥാന പ്രസിഡന്റ് സാദിഖലി സാഹിബുമായിരുന്നു.
എതിർപ്പുമായി രണ്ടാമത് രംഗത്തുവന്നപാർട്ടി സി.പിഎമ്മും അതിന്റെ ജില്ലാ സെക്രട്ടറിയുമാണ്.
എസ് ഡി പി ഐ ഉന്നയിക്കുന്നതുപോലെ വികസന കാര്യത്തിൽ മലപ്പുറം ജില്ല പിറകിലല്ലെന്നും അതുകൊണ്ടുതന്നെ അതൊരു അനാവശ്യ ആവശ്യമാണെന്നുമായിരുന്നു ഇരുപാർട്ടികളുടെയും കണ്ടെത്തലും ന്യായവും.
എന്നാൽ നേതാക്കളുടെ ന്യായമായിരുന്നില്ല ഇരു പാർട്ടികളുടെയും അണികൾക്കന്നുണ്ടായിരുന്നത്. ജില്ലയിൽ വികസനമുരടിപ്പ് ഒരു യാഥാർത്യമാണെന്നും വിഭജനത്തിലൂടെ അതിന് പരിഹാരം കാണാൻ കഴിയുമെന്നുമായിരുന്നു അവരുടെ അഭിപ്രായം. പാർട്ടി സമ്മേളനങ്ങളിൽ അവരത് പറയുകയും ചെയ്തിരുന്നു.
തുടക്കത്തിൽ കാണിച്ച ആവേശവും ആത്മാർത്ഥതയും പെട്ടൊന്ന് കെട്ടുപോയതിനാൽ വിഭജനമെന്ന സങ്കൽപ്പംപോലും എസ് ഡി പി ഐ ക്കാരന്റെ മനസ്സിൽനിന്ന് മാഞ്ഞു പോകാൻ കാരണമാവുകയും എങ്ങും എവിടെയും അതൊരു ചർച്ചപോലുമല്ലാതായി മാറുകയും ചെയ്തു.
എസ് ഡി പി ഐ അന്ന് പറഞ്ഞതും അവതരിപ്പിച്ചതുമായ കാര്യങ്ങളിൽ അൽപം അധികം കൂട്ടിച്ചേർത്തു കൊണ്ടാണ് ശ്രീ പി വി അൻവർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
മലബാറിലെ ജില്ലകളുടെ എണ്ണം കൂട്ടണമെന്നാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന ആവശ്യം. കോഴിക്കോട് ആസ്ഥാനമായി സബ് സെക്രട്ടറിയെറ്റ് രൂപീകരണമെന്നും കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്.
മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
എസ് ഡി പി ഐ നടത്തിയിരുന്ന പരിപാടികളെയെല്ലാം പിൻതുണച്ചുകൊണ്ട് ഞാൻ ചിലകുറിപ്പുകൾ എഴുതിയിരുന്നു. അപ്പോഴാണ് കമ്മ്യൂണിസ്റ്റുകാരനായ എന്നെ ഏതാനുംചിലർ ചേർന്ന് ഞാനറിയാതെ സുഡാപ്പിയാക്കിമാറ്റിയത്.
ഇന്നിപ്പോൾ അൻവർ നടത്തുന്ന പരിപാടിയോടും എനിക്ക് യോജിപ്പാണുള്ളത്. (മുൻപൊരിക്കരിൽ എന്നെ സുഡാപ്പിയാക്കിയവർക്ക് ഇതിന്റെ പേരിൽ എന്നെ തൃണമൂലമാക്കാവുന്നതാണ്.) അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒരു തിരുത്തുണ്ടെന്നുമാത്രം.
അതെന്താണെന്നുകൂടി പറഞ്ഞ് ഞാനീകുറിപ്പ് അവസാനിപ്പിക്കാം.
പാർലിമെന്റ് മണ്ഡലങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട്
കേരളത്തിലെ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കണം.
ഒരോ പാർലമെന്റ് മണ്ഡലവും ഒരോ ജില്ലകളായി പ്രഖ്യാപിക്കണം.
കെ.എം സലീം
പത്തനാപുരം.
Click here to claim your Sponsored Listing.
Contact the school
Telephone
Website
Address
Malappuram
673639