Mallumuser Media

Mallumuser Media

Share

03/04/2026

02/04/2026

15/01/2026

Kudos Director Ranjith

#ഞാൻ #നിങ്ങളോട് #ഒരു #കഥ #പറയട്ടെ!"

അല്ലെകിൽ അത് എന്റെ മനസ്സിൽ കിടന്നു ക്ലാവ് പിടിച്ചു തുരുമ്പു എടുത്ത് എന്നോടൊപ്പം ഇല്ലാതാകും.!

ഞാൻ വലിയൊരു എഴുത്തുകാരനോ സാഹിത്യകാരനോ മറ്റോ അല്ല.! അതുകൊണ്ട് തന്നെ കടിച്ചാൽ പൊട്ടാത്ത വാക്കുകളോ അർത്ഥം മനസിലാക്കാത്ത വാചകങ്ങളോ ഉണ്ടാവില്ല. സാഹിത്യത്തെ ചെറുതാക്കിയതൊന്നുമല്ല കേട്ടോ. !?

കുഞ്ഞു നാളിലെ പുസ്തകങ്ങളോടായിരുന്നു കൂട്ടുകെട്ട്. ബാലരമ വായിച്ചായിരുന്നു വായനയുടെ തുടക്കം..

കുട്ടിക്കാലത്തു ഒരു പനി വരാൻ പ്രാത്ഥിക്കും " എന്താ കാരണം എന്നറിയോ"? പനി വന്നാലേ ബാലരമ, ബാലഭൂമിയൊക്കെ കിട്ടു കാരണം അന്ന് ടൗണിലെ ബാലരമയൊക്കെ കിട്ടു. ഗ്രാമത്തിൽ നിന്നും ടൗണിലെ മുരളി ഡോക്ടറെ പനി കാണിക്കാൻ കൊണ്ടുപോകുമ്പോഴാണ് അച്ഛനും അമ്മയും ബാലരമ വാങ്ങി തരുന്നത്.

അവിടുന്ന് അത് വാങ്ങി തന്നാൽ തുറന്നു നോക്കില്ല വീട്ടിൽ എത്തി കുളിച്ചു സന്ധ്യാദീപം കണ്ടു അതിനു ശേഷം ഒരു ചിമ്മിനി കൂടിന്റെ വെട്ടത്തിലിരുന്നാണ് വായന.!മുഴുവൻ വായിച്ചു തീരാതെ പിന്നെ വിശ്രമം ഇല്ല..വായനയുടെ രസം പിടിച്ചതോടെ ഒരു കടലാസ് തുണ്ട് പോലും വായിക്കാതെ വിട്ടിട്ടില്ല. നാസർ ഇക്കയുടെ കടയിൽ നിന്നും മിച്ചർ പൊതിഞ്ഞു തന്ന തുണ്ട് പേപ്പറിലെ അക്ഷരങ്ങളെയും ഞാൻ സ്നേഹിച്ചിരുന്നു.!

ബാല്യത്തിൽ നിന്നും കൗമാര പടിയിലേക്കു കാൽ എടുത്തു വെച്ചപ്പോൾ ലൈബ്രറി പുസ്തകത്തോടൊപ്പം പാഠപുസ്തകത്തിന് ഉള്ളിൽ ആരും കാണാതെ കുട്ടി പുസ്തകവും വായിച്ചിട്ടുണ്ട് കേട്ടോ... അത് അത്ര വല്ല്യ കാര്യമൊന്നുമല്ല ആ കുട്ടിപുസ്തകത്തിനുള്ളിലെ വാക്കുകളേക്കാൾ വലുതാണ് ട്രെയ്‌നിലെയും പബ്ലിക് ബാത്റൂമുകളുടെയും ചുമരിൽ നമുക്ക് കാണാൻ കഴിയുന്നത്. അല്ലെ.?

വായനോടൊപ്പം തന്നെ കുഞ്ഞു കവിതകളും, കഥകളും എഴുതി ബാല്യവും കൗമാരവും തള്ളി നീങ്ങുമ്പോൾ മനസിൽ ഒരു ആഗ്രഹവും വളർന്നിരുന്നു "ഒരു സിനിമ നടനാകുക" ആരും ചിരിക്കരുത് സത്യമാണ് ഞാൻ പറഞ്ഞത്. "വലിയ ആഗ്രഹമായിരുന്നു ഒരു നടനാകുക എന്ന്.!!

സിനിമയെയും സിനിമ നടനെയും നടിയെയും സ്നേഹിച്ചതിനു എനിക്ക് കിട്ടിയ ഒരു ചൂരൽ കഷായത്തിന്റെ കഥ കൂടി ഉണ്ട് അതുകൂടി ഇവിടെ ചേർക്കാം

അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു പൊക്കം കുറവായതിനാൽ മുന്നിലെ ബഞ്ചിലാണ് എന്റെ ഇരുത്തം.സാമൂഹ്യപാഠം പിരീഡായിരുന്നു അന്ന്. ! ലിസമ്മ ടീച്ചർ അന്ന് പഠിപ്പിക്കാനുള്ള പാഠപുസ്തകം കൊണ്ടുവന്നില്ല പകരം എന്റ മുന്നിലിരിക്കുന്ന സാമൂഹ്യപാഠ പുസ്തകം വലിച്ചെടുത്തു !
ദാ കിടക്കുന്നു പുസ്തകത്തിന്റെ നടുപേജിൽ നിന്നും മോഹൻലാലും, മമ്മൂട്ടിയും, ജയറാമുമൊക്കെ.. എഴുതി തീർന്ന ബുക്കിൽ ചോറ് പശ കൊണ്ട് ഒട്ടിക്കാൻ ബാക്കി വെച്ച ചിത്രങ്ങൾ.! ദാസേട്ടന്റെ ബാർബർ ഷോപ്പിൽ നിന്നും കെഞ്ചി വാങ്ങിയ സിനിമ മാസികകളിൽ നിന്നും വെട്ടിയെടുത്ത ചിത്രങ്ങൾ.! എല്ലാം ദാ താഴെ കിടക്കുന്നു കൂട്ടുകാരുടെ ചിരിയോടൊപ്പം തന്നെ ടീച്ചറുടെ ചൂരൽ കഷായത്തിൽ എന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളിയുടെ ഓർമകളും സിനിമയിലേക്കുള്ള എന്റെ യാത്രക്ക് തുടക്കം കുറിച്ചു.. !

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പത്രത്തിൽ ആ പരസ്യം ഞാൻ കണ്ടത് " അഭിനയിക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക അഭിനയ കളരിയും കൂടാതെ പുതുതായി നിർമിക്കുന്ന സിനിമയിൽ അവസരവും "
പിന്നെ എനിക്ക് ഉറക്കമില്ലാതായി. അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു.
ഒറ്റപ്പാലം തോട്ടക്കരയാണ് ക്യാമ്പ് നടക്കുന്നത് അത് മാത്രം പോരാ അഭിനയം പഠിക്കാൻ നാലായിരം രൂപ ഫീസും കെട്ടണം. അതുകൊണ്ട് തന്നെ അവിടെ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്യാഷ് ആണ് പ്രോബ്ലം അച്ഛൻ അമ്പിനും വില്ലിനും അടുക്കുന്നില്ല.
അന്ന് അച്ഛൻ ഒരു ചെറിയ ക്വാറി ലീസിനു എടുത്തു നടത്തുകയായിരുന്നു അവിടുത്തെ പണിക്കാരിയും ആയിരുന്നു അമ്മ. ചുരുക്കം പറഞ്ഞാൽ കരിങ്കൽ ക്വാറിയിൽ പണിയെടുത്താണ് അച്ഛനും അമ്മയും എന്നെ വളർത്തുന്നത്.

സ്കൂൾ വിട്ടുവന്നാൽ ഞാനും ക്വാറിയിൽ ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിക്കും. ശനിയാഴ്‌ച മറക്കാതെ പോകും അന്നാണ് എല്ലാവര്ക്കും കൂലി കൊടുക്കുന്ന ദിവസം എനിക്കും കിട്ടും ചെറിയ തുക. എന്റെ ഈ ശുഷ്‌കാന്തി കണ്ടു അച്ഛൻ ഒറ്റപ്പാലം പോകാനുള്ള ക്യാഷ് റെഡിയാക്കി ഞാൻ കരുതി വെച്ച ക്യാഷും കൂടെ കൂട്ടി ഒറ്റപ്പാലം തോട്ടക്കരയിലേക്കു യാത്ര തിരിച്ചു! ആദ്യ ട്രെയിൻ യാത്ര ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ..

അവിടെ എത്തിയപ്പോൾ വളരെയധികം സന്തോഷം തോന്നി ! വലിയൊരു നടനാകുക എന്ന സ്വപ്നം കുറച്ചു കൂടി വെട്ടി തിളങ്ങി.

ഫീസൊക്കെ കൊടുത്തു അച്ഛൻ തിരിച്ചു നാട്ടിലേക് വണ്ടി കയറി പത്തു ദിവസത്തെ ക്യാമ്പാണ്. ഇനി പത്തു ദിവസം കഴിഞ്ഞേ അച്ഛനെ കാണാൻ കഴിയു..
പോയ ദിവസം തന്നെ കുറച്ചു നല്ല കൂട്ടുകാരെ കിട്ടി മലപ്പുറത്തുള്ള ഇന്ദ്രജിത്, കണ്ണൂരുള്ള ജോഫിൻ, തിരുവന്തപുരത്തുള്ള അൻസാരി, ഇർഫാൻ അങ്ങനെ ഒരുപാട് പേർ..ദിവസങ്ങൾ കഴിയുന്തോറും സന്തോഷങ്ങൾ മാറി സങ്കടങ്ങൾ കടന്നു വന്നു..
ഈ ക്യാമ്പ് ഒരു കണ്ണിൽ പൊടിയിടലാണ് എന്ന് മനസിലാകാൻ തുടങ്ങി.. ഫീസ് കൊടുക്കുകയും ചെയിതു ഒന്നും ചെയ്യാനും ഇനി കഴിയില്ല നമ്മളെ കുറച്ചു പേരെ സന്തോഷിപ്പിക്കാൻ ഒരു ആൽബം അവർ ഷൂട്ട്‌ ചെയിതു.
അവിടെ കാണാൻ മെനയില്ലാത്ത എന്നെപോലെ കുറച്ചു പേരെ ആ ആൽബത്തിൽ ഉൾപ്പെടുത്തിയില്ല. ! ഇന്ദ്രജിത് മേക്കപ്പ് മാനേ സഹായിക്കാൻ നിന്നു അങ്ങനെ ഓരോരുത്തർ ഓരോ അൾക്കാരുടെ സഹായിയായി.
എനിക്ക് കിട്ടിയതോ! സംവിധായകന് കുട പിടിച്ചു കൊടുക്കാൻ. മറ്റുള്ളവർ അഭിനയിക്കുമ്പോൾ സംവിധായകന്റെ പുറകിൽ നിന്നും കുടയും പിടിച്ചു ഉള്ളിൽ കരയുകയായിരുന്നു ഞാൻ.!!
ആര് കാണാൻ പക്ഷെ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു ഇനി അഭിനയമോഹം ഇല്ല !!

പക്ഷെ സിനിമയെ എനിക്ക് വേണം.ആ സ്വപനം കാറ്റിൽ പറത്താൻ ഞാൻ തയ്യാറല്ല അത്യാവശ്യം ഞാൻ എഴുതുന്നുണ്ട് എന്ന് എനിക്ക് വിശ്വാസം ഉണ്ട്..
ആ വിശ്വാസം എന്നിൽ ഉണ്ടാക്കിയെടുത്തത് ലത ബായ് ടീച്ചറും സുനിത ടീച്ചറും ആണ് ആർക്കും കാണിക്കാതെ എഴുതിയ കവിതകളും കഥകളും എന്റെ ബുക്കിൽ നിന്നും കണ്ടുപിടിച്ചു " നിനക്ക് എഴുതാനുള്ള കഴിവുണ്ട് ഇനിയും എഴുതണം " ടീച്ചർ പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും ഒരു തീപ്പൊരിയായി മനസ്സിൽ തന്നെ ഉണ്ട്.

എന്നാൽ എന്ത് കൊണ്ട് ആ എഴുത്തുകൾ എനിക്ക് ദൃശ്യവൽക്കരിച്ചൂട..എന്റ എഴുതുകളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സംവിധായകന്റെ വേഷം അണിയണം എന്ന സ്വപ്നം അപ്പോഴേക്കും എന്റെ മനസ്സിൽ ബലം പിടിച്ചു തുടങ്ങിയിരുന്നു അങ്ങനെ സംവിധായകന്റെ വേഷം അണിയനായി പിന്നീടുള്ള അങ്ങോട്ടുള്ള യാത്ര..........

കയ്പ്പും മധുരവും ഉള്ള എത്രയോ അനുഭവങ്ങൾ സിനിമ എന്ന മായിക ലോകത്ത് എത്തുന്നതിനു മുൻപ് അനുഭവിച്ചിട്ടുണ്ട് ഞാൻ..
ആ ദിവസം മറക്കാൻ പറ്റാത്തൊരു ഒരു ദിവസമായിരുന്നു.

സ്കൂൾ വെക്കേഷൻ ടൈം വെറുതെ ഇരിക്കുന്ന പരിപാടി നഹി, നഹി.. എന്തെകിലും ജോലി ചെയ്യാൻ പോകും ലോട്ടറി വിൽപ്പന, നാടൻ പണി, ഹോട്ടൽ ജോലി അങ്ങനെ ഒരുപാട് ജോലി ചെയിതിട്ടുണ്ട്.

പത്താം ക്ലാസ് കഴിഞ്ഞു വെക്കേഷൻ ടൈം കാഞ്ഞങ്ങാട് പുതിയകോട്ട ബസ്സ് കഴുകൽ ജോലി ഏറ്റെടുത്തു കൂടെ എന്റ വീടിനടുത്തുള്ള രാജേഷും കൂടെ ഉണ്ട്.
ഒരു ബസ്സ് കഴുകിയാൽ അന്ന് 25 രൂപ കിട്ടും ടൂറിസ്റ്റ് ബസ്സ് കഴുകിയാൽ 35 രൂപയും. വൈകുനേരം വിനായക ബസ്സ് കയറി കാഞ്ഞങ്ങാട് പോകും ജോലി കഴിഞ്ഞു തിരിച്ചു അതെ ബസ്സിൽ രാവിലെ വീട്ടിൽ എത്തും.

ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിന്റെ അടുത്തുള്ള പെട്രോൾ പമ്പിലാണ് ബസ്സുകൾ കൊണ്ട് വന്നു നിർത്തിയിടുക.അവിടെയാണ് നമ്മുടെ ജോലി സ്ഥലം.
ഒരു കീറ തോർത്തു ഉടുത്തു ജോലി അങ്ങ് തുടങ്ങും. ബസ്സിന്റെ ബോഡിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ശര്ദിയും, തുപ്പലുകളും പാതി അറപ്പോടു കൂടി കഴുകി കളയും..പണി കഴിഞ്ഞു സ്വാമി അണ്ണന്റെ തട്ടുകടയിൽ നിന്നും പൊറാട്ടയും ബീഫും സ്ഥിരം കഴിക്കും.എന്നിട്ട് ഒരു നീണ്ടു നിവർന്നു ഉറക്കവും.

ഒരു ദിവസം ബസ്സ് കഴുകി കൊണ്ടിരിക്കുമ്പോഴാണ് ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിന്റെ മുന്നിൽ ഒരു കാർ വന്നു നിൽക്കുന്നത് കാണുന്നത്.. കാറിൽ നിന്നും ഇറങ്ങിയത് ആരാണ് എന്നറിയാൻ സൂക്ഷിച്ചു നോക്കി മറ്റാരും അല്ല സിനിമ നടൻ സായികുമാർ. പിന്നെ ഒന്നും നോക്കിയില്ല ബസ്സ് കഴുകൽ നിർത്തി ഒറ്റ ഓട്ടം ഒരു തോർത്തു മുണ്ടും ഉടുത്തു സായികുമാർ ചേട്ടന്റ മുന്നിൽ.. " സർ എന്റ പേര് രഞ്ജിത്ത് ഞാൻ സാറിന്റെ സിനിമയൊക്കെ കാണാറുണ്ട് " എന്റെ ക്‌ളീഷയായ ഈ സംസാരം കേട്ട് മുഖത്തിരിക്കുന്ന കണ്ണട ഊരി ഒരു ചിരി സമ്മാനിച്ചു ഹോട്ടലിലേക്ക് കയറി പോയി..

എവിടെയാണ് ഷൂട്ടിംഗ് നടക്കുന്നത് എന്ന ആകാംഷ മനസ്സിൽ തുള്ളികൊണ്ടിരുന്നു. സായികുമാർ ചേട്ടൻ വന്നിറങ്ങിയ കാർ ഡ്രൈവറോട് ചോദിച്ചു " ചേട്ടാ ഷൂട്ടിംഗ് നടക്കുന്നത് എവിടെയാണ് എന്ന് പറയുമോ " ചേട്ടൻ മറുപടിയും തന്നു "ഏച്ചിക്കാനം മനയിൽ ആണ്".
എന്റെ അടുത്ത ചോദ്യവും വന്നു." ഷൂട്ടിംഗ് കാണാൻ എനിക്ക് വരാൻ പറ്റുമോ"? "അതിനെന്താ നാളെ ഏച്ചിക്കാനം മനയിലേക്കു വന്നോളൂ ഷൂട്ടിംഗ് കാണാം " അതും പറഞ്ഞു അദ്ദേഹം കാറിൽ കയറി ഇരുന്നു.

സന്തോഷം മനസ്സിൽ തിരതല്ലി കാരണം നാളെ ഷൂട്ടിംഗ് നേരിട്ട് കാണാം. ഇരുട്ടിനെ കീറിമുറിച്ചു വെളിച്ചം കണ്ണിലടിച്ചപാടേ ഞാൻ കുളിയും പല്ലുതേപ്പും കഴിച്ചു തലേന്ന് ബസ്സ് കഴുകി കിട്ടിയ ക്യാഷും എടുത്തു ഏച്ചിക്കാനം മനയിലേക്കു വെച്ച് പിടിച്ചു.

അവിടുത്തേക്ക്‌ അതികം ബസ്സൊന്നും ഓടാറില്ല ഒന്നോ രണ്ടോ ബസ്സുകൾ മാത്രമേ ആ റൂട്ടിൽ ഉള്ളു.. മനക്കു അടുത്ത് കടകൾ പോലുമില്ല
രണ്ടു കുന്നുകൾക്കിടയിലെ ഒരു കുഴിഞ്ഞ സ്ഥലത്താണ് ഈ മന സ്ഥിതി ചെയ്യുന്നത്..

മേടമാസത്തിലെ വെയിൽ ഉച്ചിയിൽത്തന്നെ അടിക്കുന്നുണ്ട്. മന ലക്ഷ്യമാക്കി നടന്നു.
കുറച്ചു വെയിൽ കൊണ്ട് തളർന്നെങ്കിലും ലക്ഷ്യ സ്ഥാനം എത്തി. ഷൂട്ടിംഗ് തകൃതിയായി നടക്കുന്നു. സായ്‌കുമാറിന് പുറമെ വിനീത് തുടങ്ങിയ നാടൻന്മാരും ഉണ്ട്..ഇമ വെട്ടാതെ ഷൂട്ടിംഗ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഷൂട്ടിംഗ് അവിടെ നിന്ന് ഒരു അമ്പലകുളത്തിലേക്കു ഷിഫ്റ്റ്‌ ചെയ്തത്.

എല്ലാവരും ഷൂട്ടിംഗ് പ്രോപര്ട്ടികളുമായി അമ്പല കുളത്തിലേക്ക് വെച്ച് പിടിപ്പിച്ചു. ഞാൻ അവിടെ ഒറ്റയ്ക്ക് ആകും എന്ന് ഉറപ്പായി.ഷൂട്ടിംഗ് കണ്ടിട്ടാണെകിൽ കൊതി തീർന്നിട്ടുമില്ല അമ്പലകുളത്തിലേക്കു അരമണിക്കൂർ നടക്കാനുണ്ട്. ഈ പൊരിവെയിലത്തു നടന്നാൽ ഞാൻ തളർന്നു വീണത് തന്നെ.. നടക്കില്ല ! അവിടെ ഉള്ള മെസ്സിന്റെ ഡ്രൈവറോട് എന്നെയും കൂടുമോ എന്ന് ചോദിച്ചു ! ചോദ്യം തീരുന്നതിനു മുൻപേ അദ്ദേഹം പറഞ്ഞു നടക്കില്ല എന്ന്.. !!

എന്തായാലും അവിടെ എത്തിയെ പറ്റു. ആ പൊരി വെയിൽ കൊണ്ട് നടന്നു. അവിടെ അമ്പല കുളത്തിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്ന് ആദ്യമായി വിനീതിന്റയും, സായികുമാർ ചേട്ടന്റെയും ഔട്ടോഗ്രാഫ് ചെറിയൊരു തുണ്ട് പേപ്പറിൽ വാങ്ങിയത് ഇപ്പോഴും ഓർക്കുന്നു.
അവിടെ നിന്നും ഒരു പത്തുമിനുട് മാത്രമേ ഷൂട്ടിംഗ് കാണാൻ സാധിച്ചുള്ളൂ. അവിടെ നിന്നും വീണ്ടും മനയിലേക്കു ഷൂട്ടിംഗ് ഷിഫ്റ്റ്‌. ! തിരിച്ചു നടക്കേണ്ട കാര്യം ഓർത്തപ്പോൾ തന്നെ തല കറക്കം തുടങ്ങി.
എന്ത് ചെയ്യാൻ വീണ്ടും തിരിച്ചു നടന്നു. അവിടെ എത്തിയപ്പോഴേക്കും വിശപ്പും ദാഹവും നല്ലവണ്ണം എന്നെ പിടികൂടിയിരുന്നു. എല്ലാവരും ഉച്ച ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ടേബിൾ നിരത്തി വിഭവങ്ങൾ വിളമ്പി സെറ്റ് ചെയ്ത് വെക്കുന്നു.

"വിശപ്പ് നല്ലവണ്ണം എനിക്ക് ഉണ്ട് എന്ത് ചെയ്യും അവിടെ പരിസരത്തു നേരത്തെ പറഞ്ഞത് പോലെ ഒരു ഹോട്ടൽ പോലുമില്ല.. ഒരു ഗ്ലാസ് വെള്ളം കിട്ടിയാൽ കുറച്ചു ആശ്വാസം ആകുമെന്ന് എനിക്ക് തോന്നി.മെസ്സിലെ ഭക്ഷണം വിളമ്പി കൊടുക്കുന്ന ചേട്ടനോട് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു അയാൾ പറഞ്ഞ വാക്ക് ഇപ്പോഴും മനസിൽ നിന്നും പോയിട്ടില്ല ! ഇവിടെ വെള്ളമൊന്നുമില്ല അപ്പുറത്തു എവിടെയെകിലും പോയി കുടിക്കു "!
അദ്ദേഹം തിരക്ക് പിടിച്ചു അദ്ദേഹത്തിന്റെ ജോലിയിൽ തുടർന്നു..

"ചേട്ടാ ഞാൻ ഒരു ഗ്ളാസ്‌ വെള്ളമല്ലേ ചോദിച്ചത് അത് തന്നുകൂടെ" മനസിൽ കിടന്നു ഈ ചോദ്യം എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
മനയിലേക്കു വരുന്ന വഴി ഒരു കിണർ കണ്ടത് പെട്ടന്ന് മനസിലേക്ക് വന്നു അവിടുത്തേക്ക്‌ പൊരിവെയിലും കൊണ്ട് നടന്നു.. അപ്പോൾ വെയിലിന്റെ കാഠിന്യം എനിക്ക് ഏറ്റിരുന്നില്ല അദ്ദേഹം "വെള്ളം തരില്ല" എന്ന് പറഞ്ഞ വാക്കാണ് മനസിൽ മുഴുവൻ.
ഞാൻ മനസ്സിൽ തന്നെ പറഞ്ഞു "ഞാൻ ഒരു ദിവസം സിനിമയിൽ ആരെകിലും ആവും ഒരാളും എന്റ സെറ്റിൽ വന്നു ഒരു തുള്ളി വെള്ളം കിട്ടാതെ പോവില്ലെന്നു "

കിണറിൽ നിന്നും മതിവരുവോളം വെള്ളം കുടിച്ചു മനയിലേക്കു തന്നെ തിരിച്ചു പോയി വൈകുനേരം ഒരു 6 മണി വരെ ഷൂട്ടിംഗ് കണ്ടിരുന്നു ഞാൻ 6.40 ന്റെ ലാസ്റ്റ് ബസ്സിന്‌ കാഞ്ഞങ്ങാടേക്ക്‌ തിരിച്ചു.

ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു പതിയെ ഒരു മയക്കത്തിലേക്ക് പോകുകയായിരുന്നു ഞാൻ അപ്പോഴും മനസ്സിൽ അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു...

ഇപ്പോഴും സെറ്റിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഈ ഒരു ഗ്ലാസ് വെള്ളത്തിന്റെ കഥ എന്നെ നൊമ്പരപെടുത്താറുണ്ട്.

ഇന്ന് എന്റെ സുഹൃത്തുക്കൾ ഞാൻ വർക്ക്‌ ചെയ്യുന്ന സെറ്റിൽ വന്നാൽ വെള്ളംവും ചായയും ഉച്ചക്ക് ഭക്ഷണവും കൊടുത്തേ ഞാൻ വിടാറുള്ളു!

രഞ്ജിത്ത് മൗക്കോട്

Want your business to be the top-listed Media Company in Alappuzha?
Click here to claim your Sponsored Listing.

Address


Alappuzha