Alakode News
18/06/2026
യുക്തിയുടെ വെളിച്ചംവീശിയ കോയ കോളിങ്ങിന്റെ വിജയഘോഷം കോഴിക്കോട്
കോഴിക്കോട്: നൂറ്റാണ്ടുകൾക്കു മുൻപുള്ള ചിന്തകളിൽ നിന്ന് ഒരടി മുന്നോട്ട് നീങ്ങാൻ സമ്മതിക്കാത്ത പ്രമാണങ്ങളെയും, അതിന് കാവൽ നിൽക്കുന്ന പുരോഹിതന്മാരെയും ചോദ്യം ചെയ്യുന്നത് ഇന്നും നമ്മുടെ സമൂഹത്തിൽ പലർക്കും ഒരു വലിയ 'അപരാധ'മാണ്. ശാസ്ത്രം ചൊവ്വയിൽ മനുഷ്യന് വീട് വെക്കാൻ വഴികൾ തേടുന്ന ഈ ആധുനിക യുഗത്തിലും, നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ചില നിയമപുസ്തകങ്ങൾ നോക്കി ഇന്നും ജീവിക്കാൻ മനുഷ്യനെ നിർബന്ധിക്കുന്നതിലെ കോമഡി തിരിച്ചറിയാൻ വലിയ ബുദ്ധിയോ പാണ്ഡിത്യമോ ഒന്നും ആവശ്യമില്ല; അതിന് വെറും 'സാധാരണ ബോധം' മാത്രം മതിയാകും.
വിശുദ്ധമെന്ന് കരുതപ്പെടുന്ന കോട്ടകൾക്കുള്ളിലെ വൈരുദ്ധ്യങ്ങളെയും അശാസ്ത്രീയതകളെയും യുക്തിയുടെ വെളിച്ചത്തിൽ തുറന്നുകാട്ടുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. പ്രത്യേകിച്ച്, ഒരു ചോദ്യം ചോദിച്ചാൽ ഉടനെ 'വികാരം വ്രണപ്പെടുന്ന', സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭൂരിപക്ഷമുള്ള ഒരു സമൂഹത്തിൽ അത് ഏറെ അപകടം നിറഞ്ഞതുമാണ്.
ഗൗരവമുള്ള ചർച്ചകളേക്കാൾ, ചിലപ്പോഴൊക്കെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മുനയൊടിക്കാൻ ഏറ്റവും മൂർച്ചയുള്ള ആയുധം 'തീപ്പൊരി പാറുന്ന പരിഹാസവും' കടുത്ത 'സർക്കാസവും' തന്നെയാണ്. പവിത്രമെന്ന് മനുഷ്യൻ അന്ധമായി വിശ്വസിക്കുന്ന പലതിൻ്റെയും ഉള്ളിലെ പൊള്ളത്തരം, ചിരിച്ചുകൊണ്ട് ചിന്തിപ്പിക്കാൻ ആ പരിഹാസ ശരങ്ങൾക്ക് എളുപ്പം സാധിക്കും.
ഇത്തരം മൂർച്ചയേറിയ വിമർശനങ്ങൾ കൊണ്ടും ഭയമില്ലാത്ത നിലപാടുകൾ കൊണ്ടും കേരളത്തിലെ ഇസ്ലാം മതവിമർശന രംഗത്തും എക്സ്-മുസ്ലിം വേദികളിലും ഇന്ന് സജീവ സാന്നിധ്യമാണ് ആരിഫ് ഹുസൈൻ തെരുവത്ത്. യാഥാസ്ഥിതിക വിശ്വാസികളുടെ സമാധാനം കെടുത്തുന്ന രീതിയിൽ, യുക്തിഭദ്രമായ ചോദ്യങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുന്നു. ഇത്തരം വിമർശനങ്ങൾ ഇനിയും തുടരുക തന്നെ വേണം. ചോദ്യങ്ങൾക്ക് മുന്നിൽ വികാരങ്ങൾ ഇനിയും വ്രണപ്പെടാൻ ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ! എല്ലാ അന്ധവിശ്വാസങ്ങൾക്കും പുരോഹിത മേധാവിത്വങ്ങൾക്കും ഇടയിൽ, മതഭേദമന്യേ ഇനിയും ഒരുപാട് 'ആരിഫ് ഹുസൈന്മാർ' ഉയർന്നുവരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.
മതതീവ്രവാദികളുടെ ഭീഷണികൾക്കും ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്കും മുന്നിൽ സ്വതന്ത്രചിന്തയുടെ ശബ്ദങ്ങൾ തളരില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ ‘കോയാ കോളിങ്ങ്’ വിജയാഘോഷവും NRC ഓഫ്‌ലൈൻ സംഗമവും പുതിയ തീയതിയിൽ അരങ്ങേറുകയാണ്. സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്ന പരിപാടി, എല്ലാ നിയമപരമായ സുരക്ഷാ മുൻകരുതലുകളോടെയും കൂടി പുനഃക്രമീകരിച്ചിരിക്കുന്നു.
പുതിയ തീയതി: ജൂലൈ 19, ഞായറാഴ്ച. സ്ഥലം: കണ്ടംകുളം ജൂബിലി ഹാൾ, കോഴിക്കോട്. രജിസ്ട്രേഷൻ തുക: 300 രൂപ.
മുമ്പ് നിശ്ചയിച്ചതുപോലെ തന്നെ എല്ലാ പരിപാടികളും മാറ്റമില്ലാതെ പൂർണ്ണമായി നടത്തുന്നതാണെന്ന് സഘാടന സമിതി അറിയിച്ചു
18/06/2026
കോഴിക്കോട് കുറ്റ്യാടിയിൽ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടാവുന്നത്. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ചതോടെ ഒരു സംഘം ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. എന്നാൽ പൊലീസ് യാതൊരു തരത്തിലും ആക്രമണത്തെ തടയാൻ ശ്രമിച്ചില്ല. അതേസമയം, മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞെട്ടിക്കുന്ന ക്രൂരതയാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന വ്യാജന ആരോപിച്ച് മറു ഭാഗത്തെ കാറുകാരൻ ആൾക്കൂട്ട വിചാരണക്ക് സാഹചര്യം ഒരുക്കുകയായിരുന്നു. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
17/06/2026
'അഴിമതി കാണിക്കില്ലെന്ന വിശ്വാസത്തിന് ഇളക്കം തട്ടി'; സിപിഎമ്മിനെ ഞെട്ടിച്ച് തോമസ് ഐസക്കിന്റെ തുറന്നുപറച്ചില്‍; ആരാണ് സിപിഎമ്മിലെ അഴിമതിക്കാരന്‍? ഐസക് രണ്ടും കല്‍പ്പിച്ചോ?
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളില്‍ പുകയുന്ന ആഭ്യന്തര അസംതൃപ്തികളും തിരുത്തല്‍ വാദങ്ങളും ഒടുവില്‍ പരസ്യപ്പരപ്പിലേക്ക്. കമ്യൂണിസ്റ്റുകാര്‍ അഴിമതി കാണിക്കില്ലെന്ന പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കിന്റെ തുറന്നുപറച്ചില്‍ കേവലമൊരു സ്വയംവിമര്‍ശനമല്ല; മറിച്ച്, പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിന്റെ നിലവിലുള്ള ശൈലിക്കും നേരെ മുതിര്‍ന്ന ഒരു നേതാവ് തൊടുത്തുവിട്ട കൃത്യമായ രാഷ്ട്രീയ അസ്ത്രമാണ്. വികസനം മാത്രം പോരാ, രാഷ്ട്രീയവും സംസ്‌കാരവും പെരുമാറ്റവും നന്നാകണമെന്ന ഐസക്കിന്റെ വാക്കുകള്‍ പിണറായി വിജയന്‍ നയിക്കുന്ന ഔദ്യോഗിക നേതൃത്വത്തിന് വലിയ തലവേദനയാകും സൃഷ്ടിക്കുക.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഏറ്റവും വലിയ മൂലധനം അവരുടെ ധാര്‍മ്മികതയും അഴിമതിരഹിത പ്രതിച്ഛായയുമായിരുന്നു. വലതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് തങ്ങളെ വ്യത്യസ്തമാക്കുന്നത് ഈ സ്വഭാവശുദ്ധിയാണെന്ന് സിപിഎം എപ്പോഴും അവകാശപ്പെടാറുണ്ട്. എന്നാല്‍, സമീപകാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന സഹകരണ ബാങ്ക് വിവാദങ്ങളും കരുവന്നൂര്‍ അടക്കമുള്ള പ്രതിസന്ധികളും ഭരണതലത്തിലെ ആരോപണങ്ങളും താഴേത്തട്ടില്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് കനത്ത മങ്ങലേല്‍പ്പിച്ചു എന്ന് തന്നെയാണ് ഐസക് അടിവരയിടുന്നത്. 'കമ്യൂണിസ്റ്റുകാര്‍ സ്വന്തം കാര്യത്തിനല്ല, നാടിന്റെ കാര്യത്തിനാണ് നിലകൊള്ളുന്നത് എന്ന ബഹുമാനം സമൂഹത്തില്‍ ഉണ്ടായിരുന്നു' എന്ന് ഐസക് ഓര്‍മ്മിപ്പിക്കുമ്പോള്‍, ഇപ്പോള്‍ ആ ബഹുമാനത്തിന് വലിയ ഇടിവ് സംഭവിച്ചു എന്ന് അദ്ദേഹം പരസ്യമായി സമ്മതിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 'തുടര്‍ഭരണം' എന്ന ചരിത്ര നേട്ടത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത് സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍, വികസനത്തിന്റെ കണ്ണഞ്ചിക്കുന്ന ഗ്രാഫിക്‌സുകള്‍ മാത്രം കാണിച്ച് എക്കാലത്തും ജനങ്ങളെ ഒപ്പം നിര്‍ത്താനാകില്ലെന്ന കടുത്ത യാത്ഥാര്‍ത്ഥ്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയെ പഠിപ്പിച്ചത്. 'നമ്മള്‍ നല്ലത് ചെയ്താല്‍ മാത്രം പോരാ, നമ്മള്‍ നല്ലവരാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം.' തോമസ് ഐസക്കിന്റെ ഈ വരികള്‍ വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി നേതാക്കളുടെയും ഭരണാധികാരികളുടെയും പെരുമാറ്റ ശൈലിക്ക് നേരെയാണ്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുപോയെന്നും, ജനങ്ങളോട് സംവദിക്കുന്ന രീതിയില്‍ അഹങ്കാരവും ധാര്‍ഷ്ട്യവും കലര്‍ന്നിട്ടുണ്ടെന്നുമുള്ള താഴേത്തട്ടിലെ തിരുത്തല്‍ രേഖകള്‍ക്ക് ഔദ്യോഗികമായി അടിവരയിടുകയാണ് ഈ വാക്കുകളിലൂടെ അദ്ദേഹം ചെയ്യുന്നത്.
വ്യക്തികേന്ദ്രീകൃത ശൈലിക്കെതിരെയുള്ള വികാരം: പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിനും, രാഷ്ട്രീയത്തേക്കാള്‍ കേവല ഭരണകൂട താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമെതിരെയുള്ള ഉള്‍പ്പാര്‍ട്ടി വികാരത്തിന്റെ പ്രതിഫലനമാണിത്.
സ്വയം പ്രതിഷ്ഠിക്കല്‍: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തികളില്‍ മാത്രം ഒതുക്കാതെ, പാര്‍ട്ടിയുടെ ഘടനയിലും സംസ്‌കാരത്തിലും വന്ന ബൂര്‍ഷ്വാ ജീര്‍ണ്ണതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ട്ടിയിലെ 'തിരുത്തല്‍ ശക്തി'യായി സ്വയം അടയാളപ്പെടുത്താനാണ് ഐസക് ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ തിരുത്തല്‍ പ്രക്രിയകള്‍ നടക്കുന്നു എന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോഴും, ഒരു കേന്ദ്ര കമ്മിറ്റി അംഗം തന്നെ പാര്‍ട്ടിക്ക് അഴിമതിയുടെ കറ പുരണ്ടു എന്ന് പരസ്യമായി സമ്മതിച്ചത് പ്രതിപക്ഷത്തിന് വീണു കിട്ടിയ ഏറ്റവും വലിയ ആയുധമാണ്. ഗവണ്‍മെന്റിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് സിപിഎമ്മിന്റെ സമുന്നതനായ നേതാവ് തന്നെ ഇപ്പോള്‍ അടിവരയിട്ടിരിക്കുന്നു.
കണ്ണഞ്ചിക്കുന്ന വികസനമല്ല, ജനങ്ങളുടെ വിശ്വാസവും കമ്മ്യൂണിസ്റ്റ് സംസ്‌കാരവുമാണ് പാര്‍ട്ടിയുടെ കരുത്ത് എന്ന് തോമസ് ഐസക് ഓര്‍മ്മിപ്പിക്കുമ്പോള്‍, സംസ്ഥാന നേതൃത്വം ഈ വിമര്‍ശനത്തെ എങ്ങനെ ഉള്‍ക്കൊള്ളും? ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാന്‍ ഔദ്യോഗിക നേതൃത്വത്തിന് കഴിയില്ല. കാരണം, ഇത് അണികളുടെ ഉള്ളിലെ പുകച്ചിലിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ്.
Click here to claim your Sponsored Listing.
Category
Website
Address
Alakode
670571