Hitha Mohan
14/03/2026
“പ്രഭാത സന്ദേശം"
********************
വർഷം 2013 ..
എന്റെ കോളേജ് പഠന കാലം..
ആദ്യമായി “Facebook” എന്ന വർണ്ണാഭമായ ലോകത്തിലേക്ക് ഞാൻ കാലെടുത്തുവച്ച സമയം....
ആ ലോകം എനിക്ക് നിരവധി പുതുമകൾ സമ്മാനിച്ചു.
എങ്ങനെ ഉപയോഗിക്കണം, എന്ത് ചെയ്യണം എന്നൊന്നും ശരിയായി അറിയില്ലായിരുന്നു. "ഫ്രണ്ട് റിക്വസ്റ്റ്" അയക്കാൻ പഠിച്ചുതുടങ്ങിയ ദിവസങ്ങൾ.
ഓർമ്മയിൽ തെളിയുന്ന എല്ലാവരേയും തിരഞ്ഞുപിടിച്ച് "ഫ്രണ്ട്സാക്കാൻ" ഞാൻ വെറുതെ ശ്രമിക്കുമായിരുന്നു..
പെട്ടെന്നാണ് ഒരു സംഭവം മനസ്സിൽ തെളിഞ്ഞത്...
എന്റെ നാട്ടിലെ അമ്പലത്തിൽ വിദ്യാരംഭ ദിവസത്തിൽ ഞാൻ പാടാൻ പോയ ഒരു ദിവസത്തിന്റെ ഓർമ്മ പെട്ടെന്ന് മനസ്സിലേക്കോടി വന്നു.
അന്ന് അവിടെ വളരെ മനോഹരമായി കീർത്തനം ആലപിച്ചിരുന്ന ഒരു ചേച്ചി “ആര്യലക്ഷ്മി”. മനസ്സിൽ തെളിഞ്ഞു വന്നു,.
അവരെ ഫേസ്ബുക്കിൽ തിരയാൻ ഞാൻ ആരംഭിച്ചു.
"Mutual friends" നോക്കി ഒടുവിൽ ഒരാൾക്ക് "ഫ്രണ്ട് റിക്വസ്റ്റ്" അയച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ റിക്വസ്റ്റ് "accept" ചെയ്തതായി കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി.
എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
എങ്കിലും ഞാൻ ഒരു ചെറിയ മെസ്സേജ് അയച്ചു —
“Thank you.”
കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരിൽ നിന്നും ഒരു മെസ്സേജ് വന്നു —
“How are you?”
ആ ചെറിയ ചോദ്യം പോലും എനിക്ക് വലിയ സന്തോഷം നൽകി.
ഞാൻ മലയാളത്തിൽ “സുഖമാണ്” എന്ന് മറുപടി നൽകി.
“നാട്ടിൽ വരാറുണ്ടോ? ഇപ്പോഴും പാടാറുണ്ടോ?” എന്നും ചോദിച്ചു.
പക്ഷേ തിരിച്ചു കിട്ടിയ മറുപടി എന്നെ അമ്പരപ്പിച്ചു.
അവൾ ഹിന്ദിയിൽ ചോദിച്ചു —
“പാട്ടോ? ഏത് പാട്ട്? ഞാൻ പാടാറില്ലല്ലോ…”
അപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത് —
ഞാൻ തിരഞ്ഞിരുന്ന ആ ആര്യലക്ഷ്മി ഇവരല്ല..
ഞാൻ ഉടൻ പറഞ്ഞു —
“സോറി… ആളു മാറിപ്പോയി.”
അവൾ വളരെ സരളമായി മറുപടി നൽകി —
“സാരമില്ല.”
അവൾ മുംബൈയിൽ താമസിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു.
പാതി മലയാളി. അതുകൊണ്ട് എന്റെ ഭാഷ അവൾ കഴിയുന്നത്ര മനസ്സിലാക്കാനും, സംസാരിക്കാനും പരിശ്രമിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു...
ഒരു ചെറിയ "തെറ്റിൽ" തുടങ്ങിയ ആ പരിചയം പിന്നീട് മനോഹരമായൊരു സൗഹൃദമായി മാറി.
ഞാൻ എന്നെക്കുറിച്ചും
അവൾ അവളെക്കുറിച്ചും സംസാരിച്ചു...
അവൾ അവളുടെ ഫോട്ടോകളും കുടുംബ ചിത്രങ്ങളും എനിക്ക് അയച്ചു തന്നു.
ഞാനും എന്റെ കോളേജ് ജീവിതത്തിലെ ഓർമ്മകളും ചിത്രങ്ങളും അവളുമായി പങ്കുവച്ചു.
വർഷങ്ങളോളം ആ സ്നേഹബന്ധം ശാന്തമായൊരു നദിപോലെ ഞങ്ങളുടെ ദൈനംദിന ജീവിതത്തിലൂടെ നിർവിഘ്നം ഒഴുകി...
ദൂരം ഉണ്ടായിരുന്നു.
ഭാഷ വ്യത്യസ്തമായിരുന്നു.
എങ്കിലും ആ സൗഹൃദത്തിന്റെ ഒഴുക്കിനെ അതൊട്ടും ബാധിച്ചതേ ഇല്ലാ...
എല്ലാ ദിവസവും അവളുടെ
“Good morning chechi…”
എന്നൊരു സന്ദേശം എനിക്കെത്തുമായിരുന്നു.
ഞാനും മറുപടി അയക്കും.
അങ്ങനെ ദിവസങ്ങൾ സംഭാഷണങ്ങളാൽ നിറഞ്ഞു.
എന്റെ എല്ലാ postകൾക്കും അവളുടെ സ്നേഹവും, "കമന്റ്"കളും ഏത്തുമായിരുന്നു..
എന്തെങ്കിലും പ്രത്യേകമായി ചെയ്താൽ അവളുടെ ഒരു കമന്റിനായി ഞാൻ മണിക്കൂറുകളോളം കാത്തിരിക്കുമായിരുന്നു.
അങ്ങനെ ഒരുപാട് സന്തോഷമുള്ള പകലുകളും ശാന്തമായ രാത്രികളും കടന്നുപോയി.
പിന്നീട് ഒരു ദിവസം…
അവളുടെ ആശംസകൾ എന്നിൽ എത്തിയില്ല.
അന്ന് മാത്രം അല്ല…
പിന്നീടൊരിക്കലും.
സന്ദേശങ്ങളില്ല.
ഓൺലൈൻ സാന്നിധ്യമില്ല.
ഫോൺ നമ്പർ പോലും കൈമാറിയിരുന്നില്ല എന്നത് എന്നിൽ വലിയൊരു കുറ്റബോധമായി മാറി.
അതുകൊണ്ട് അവൾ എവിടെ പോയി എന്ന് അറിയാൻ എനിക്ക് വഴികളൊന്നും ഉണ്ടായിരുന്നില്ല.
വർഷങ്ങൾ കടന്നുപോയി.
ഓർമ്മകളുടെ ചുവർചിത്രങ്ങളിൽ അവളും സ്ഥാനം പിടിച്ചു.
ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങുവാൻ ആരംഭിച്ചു..
വർഷവും വസന്തവും ഒന്നും എന്നിൽ കലശലായ ഒരു മാറ്റവും പടർത്തിയില്ല.
ഏകദേശം ഒരു വർഷം മുൻപ്…
ഒരു ദിവസം ഞാൻ അവളുടെ പ്രൊഫൈൽ വെറുതെ തുറന്നു നോക്കിയപ്പോൾ അവിടെ ഒരു പോസ്റ്റ് കണ്ടു —
“ആദരാഞ്ജലികൾ…”
അതോടൊപ്പം “ആര്യ”യുടെ ചിത്രവും.
ആ നിമിഷം എന്റെ മനസ്സ് നിശ്ചലമായി.
വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഈ വാർത്ത കള്ളമായിരിക്കണം എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
പക്ഷേ സത്യമായിരുന്നു...
26-ആം വയസ്സിൽ പെട്ടെന്നായിരുന്നു അവളുടെ ആ യാത്രപറച്ചിൽ...
അവളുടെ മരണം എങ്ങിനെയെന്ന് ഞാൻ അന്വേഷിച്ചില്ല.
അവൾ പോയെന്ന സത്യം പോലും സ്വീകരിക്കാൻ എനിക്കു സാധിക്കുമായിരുന്നില്ല..
മരണം അവളെ മാത്രമല്ല കൊണ്ടുപോയത്…
എന്നിലെ നിസ്വാർത്ഥമായ സൗഹൃദത്തിന്റെ ലോകവും കൂടി എന്നെന്നേക്കുമായി പറിച്ചെടുത്തുകൊണ്ടാണ് കടന്നു പോയത്..
ഇനിയൊരിക്കലും തിരികെ വരാത്ത ആ സൗഹൃദ നിമിഷങ്ങളെ ഓർത്തു
കണ്ണുനീർവറ്റുംവരെ ഞാൻ അലമുറയിട്ടു..
പിന്നീടങ്ങോട്ട് നീണ്ട നിശബ്ദതയുടേയും,ഏകാന്തതയുടേയും, ദിനങ്ങളായിരുന്നു.
ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നണയുന്നത്
നമ്മെ സന്തോഷിപ്പിക്കുവാൻവേണ്ടി മാത്രം അല്ല…
നീറുന്നൊരോർമ്മയായ് ജീവിതം മുഴുവൻ കൂടെ നടക്കുവാനാണ്..
ഇന്നും ഫേസ്ബുക്ക് തുറക്കുമ്പോൾ
അവളുടെ ചാറ്റ് ബോക്സിലേക്ക് ഞാനൊന്നെത്തി നോക്കാറുണ്ട്.
എവിടെയെങ്കിലും നിന്ന് വീണ്ടും
“Good morning chechi…”
എന്നൊരു ചെറിയ മെസ്സേജ് വന്നിരുന്നെങ്കിൽ...
ഒരിക്കലും വരില്ലെന്ന് അറിയാം.
എങ്കിലും ചില കാത്തിരിപ്പുകൾക്ക് അവസാനമില്ല.
"ആര്യ"…
നമ്മൾ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ല.
ഇനിയൊരിക്കലും സാധിക്കുകയും ഇല്ലാ..
എങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊ രേടായി
നീ ഇന്നും എന്റെ ഉള്ളിൽ ജീവിക്കുന്നു.
ദൂരെ എവിടെയോ നിന്നെന്നെ
“ചേച്ചി…”
എന്ന് വിളിക്കുന്ന ആ നേരിയ ശബ്ദം
ഇന്നും എന്റെ ഓർമ്മകളിൽ മുഴങ്ങാറുണ്ട്.
ചില സൗഹൃദങ്ങൾ
മരണം കവർന്നെടുത്താലും
മായുന്നവയല്ലാ ..
"ആര്യ…"
നീ എന്നോടൊപ്പം തുടരുക..
ഞാനീ മണ്ണിൽ അലിഞ്ഞു ചേരുന്ന നാൾ വരെയും...
എഴുത്ത് : Hitha Mohan A
Date : 14 /03/2026
10/03/2026
പ്രതിബിബം . ……....... …
ഇളം കാറ്റിൽ ആ മുറിയിലെ കർട്ടനുകൾ ജനലഴികളെ മെല്ലെ തഴുകിക്കൊണ്ടിരുന്നു. കാറ്റിന്റെ നനുത്ത കൈത്തലങ്ങൾ അവളുടെ മുടിയിഴകളെ അലോസരപ്പെടുത്തിയപ്പോൾ മീര കണ്ണുകൾ തുറന്നു.
“മീര…”
ആരോ വിളിക്കുന്നതുപോലെ! അവൾ ചുറ്റും നോക്കി. ആരുമില്ല. ജനലിലൂടെ ഊർന്നിറങ്ങിയ നേർത്ത അർക്ക രശ്മികൾ അവളുടെ കണ്ണുകളെ അസ്വസ്ഥമാക്കി.
“മീര…”
ആ വിളി വീണ്ടും മുഴങ്ങി . ഇത്തവണ അത് അവളുടെ വളരെ അരികെനിന്നാണെന്ന് അവൾക്ക് തോന്നി. അവൾ കണ്ണാടിയിലേക്ക് നോക്കി. അവിടെ കണ്ട പ്രതിബിംബം അവളോട് ചോദിച്ചു: “ഇത് ഞാനാണ്... നിന്നിലെ നീ. നിനക്കെന്നെ ഓർമ്മയില്ലേ? ഒരിക്കൽ ചിരിക്കുടുക്കയായിരുന്ന നീ, ഇന്ന് പുഞ്ചിരികൾ പോലും മറന്നിരിക്കുന്നു. ഒരിക്കൽ കൂടി നീ പുഞ്ചിരിക്കു ...”
അവൾ പരിശ്രമിച്ചു. പക്ഷേ, തൊണ്ടയിൽ ഏതോ ഗദ്ഗദം കുടുങ്ങിക്കിടന്നു. ഓർമ്മകൾ മരവിച്ചിരുന്നു. “ഓർമ്മകളുടെ അകത്തളങ്ങളിലേക്ക് മടങ്ങൂ മീര... നിന്റെ പാദങ്ങളിൽ മോഹങ്ങളുടെ ചിലങ്കകൾ അണിയൂ...”
അവൾ എഴുന്നേറ്റു. അലമാരയുടെ മൂലയിൽ പൊടിപിടിച്ചുകിടന്ന പഴയ ഡയറി പുറത്തെടുത്തു. താളുകൾ മറിയുന്തോറും അവളുടെ കൗമാരത്തിലെ മോഹങ്ങൾ അക്ഷരങ്ങളായി പൂത്തുലയുന്നത് അവൾ ഓർത്തോർത്തെടുത്തു . ഒരു കാലത്ത് അവൾ മോഹവർണ്ണങ്ങളാൽ ചൂഴപ്പെട്ട വൻ വൃക്ഷമായിരുന്നു. എന്നാൽ കുത്തുവാക്കുകളുടെ കുന്തമുനകൾ , ആ മോഹങ്ങളെ ഒന്നുവിടാതെ വികൃതമാക്കി.
“നിനക്കൊന്നും മോഹിക്കാൻ യോഗ്യതയില്ല...”
പലവട്ടം കേട്ട ആ വാക്കുകൾ ജീവിതത്തോടുള്ള വിരക്തി വിതച്ചുകൊണ്ടിരുന്നു ... സ്വന്തം മാതാപിതാക്കൾ പോലും തിരിച്ചറിയാതെ കൗമാര കൗതുകങ്ങൾ പോലും ചിതലരിച്ചു... അവൾ ആ ഡയറിയിലേക്ക് എഴുതി: “ഇല്ല... ഞാൻ ഒന്നിനും യോഗ്യയല്ല.” ആശാ പാശങ്ങൾ എന്നെന്നേക്കുമായി കെട്ടഴിഞ്ഞുകൊണ്ടകന്നു പോയി.... എങ്കിലും, ഉള്ളിലെവിടെയോ ഒരു നെടുവീർപ്പ് ബാക്കിയായിരുന്നു— “നിന്നെ പരിഹസിച്ചവരുടെ മുന്നിൽ ഒരിക്കലെങ്കിലും നിനക്കു വിജയിക്കണ്ടേ?”
വേണം.. പക്ഷെ വഴികൾ എവിടെ..
ജീവിതത്തിലേക്കുള്ള വഴികൾ തന്നെ മറന്നിരിക്കുന്നു..
എങ്ങും പരിഹസിച്ചു പൊട്ടിച്ചിരിക്കുന്ന അന്ധകാരം മാത്രം... പിന്നെയും ഒരുപാട് രാത്രികളും, പകലുകളും വന്നു പോകവേ,
ഒരു സായാഹ്നം. വേദനകളുടെ പ്രളയജലം ഇറങ്ങിപ്പോയെങ്കിലും മീരയുടെ മനസ്സിനകത്തെ ഏകാന്തതയുടെ വെള്ളപ്പൊക്കം ഒഴിഞ്ഞിരുന്നില്ല. പുറംലോകം അവളെ പഴിചാരുന്ന ആ നാളുകളിൽ, അവളുടെ ഏക ആശ്വാസം ആ ചെറിയ മൊബൈൽ സ്‌ക്രീൻ മാത്രമായിരുന്നു. ലോകം മുഴുവൻ ആ ചതുരപ്പലകയിൽ ഒതുങ്ങി.
ഒരു ദിവസം, വീഡിയോകളുടെ പ്രവാഹത്തിനിടയിൽ അവളുടെ വിരലുകൾ നിശ്ചലമായി. ആഴമുള്ള കണ്ണുകളുള്ള ഒരു യുവാവ്. മണലാരണ്യത്തിലെ ഏതോ രാജകുമാരനാണോ?? അവൾ കരുതി. ഒന്നും ചിന്തിക്കാതെ അവൾ കമന്റ് ചെയ്തു: “Beautiful.”
പിന്നീട്. എവിടെയോ കണ്ടു മറന്ന മുഖം പോലെ...അവൻ വെറുമൊരു അപരിചിതനല്ല, എന്നൊരു തോന്നൽ..സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഒരാൾ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മീരയുടെ ലോകത്തും വെളിച്ചം വീശി. അവൻ തിരിച്ച് ഫോളോ ചെയ്തപ്പോൾ, മരുഭൂമിയിൽ ദാഹിച്ചവൾക്ക് മരുപ്പച്ച ലഭിച്ചതുപോലെ അവൾക്ക് തോന്നി.
അവൻ അവളുടെ നമ്പർ ചോദിച്ചു .. അവൾ മടിയോടെ ആണെങ്കിലും കൊടുത്തു... Wats up ഇൽ എന്തു പറയണം എന്നറിയാതെ അവൾ കുഴങ്ങി..
അവൾക്കു ഒന്നും പറയാൻ ഇല്ലായിരുന്നു...
നിശബ്ദതയിലൂടെ ആരാധനയുടെ, പ്രണയത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അവൾ ആസ്വദിച്ചുകൊണ്ടിരുന്നു...
അവൾ അവനുവേണ്ടി ചിത്രങ്ങൾ വരച്ചു, പാട്ടുകൾ പാടി. ഒരാൾ ഒരു കാരണവും ഇല്ലാതെ മറ്റൊരാളിൽ അടിമപ്പെടുകയെന്ന വേദന അവൾക്കതൊരു ആനന്തമായിരുന്നു... ഒരു ദിവസം അവൻ അവളോട് ഒരു നഗ്നചിത്രം ആവശ്യപ്പെട്ടപ്പോൾ അവൾ വിസമ്മതിച്ചു. "നിന്നെ പരീക്ഷിച്ചതാണ്" എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവന്റെ വാക്കുകളെ അവൾ അന്ധമായി വിശ്വസിച്ചു.
"Do you love me " എന്ന അവന്റെ ചോദ്യം കേൾക്കേണ്ട താമസം അവളിൽ അതുവരെ അടക്കി വച്ച ഹൃദയ കവാടങ്ങൾ അതിരുകൾ ഇല്ലാതെ ആർത്തിയോടെ തുറന്നു , അവൾ പറന്നു... സ്വപ്നങ്ങളുടെ ചിറകിലേറി അതിരുകൾ ഇല്ലാത്ത അനന്തമാം വിഹായസ്സിലേക്ക്..ഒറ്റയ്ക്ക് കണ്ണാടിയിൽ നോക്കി തന്നിൽ സൗന്ദര്യം ഒളിഞ്ഞിരിക്കുന്ന തീരങ്ങൾ തേടി. അവൻ തന്റെ നിശ്വാസങ്ങളിൽ പോലും തിരതല്ലുന്നതായി തോന്നി. വികാരങ്ങൾ സ്വാതന്ത്ര്യമായ് പറന്നുയരുന്ന രാവുകളിൽ അവൻ അരികിൽ അണയുന്നു, രണ്ടു നിശ്വാസങ്ങളും ചുണ്ടോടൊട്ടി, രണ്ടിണ സർപ്പങ്ങളെ പോലെ കെട്ടി വരിഞ്ഞു ശ്വാസം മുട്ടിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു...
ഒരു സുപ്രഭാതം. അവനെ കാണാൻ ആർത്തിയോടെ അവൾ ഫോൺ കയ്യിൽ എടുത്തു.എവിടെയും അവൻ ഇല്ലല്ലോ? തെല്ലു പരിഭ്രാമത്തോടെ, ഭ്രാന്തമായി അവൾ അവനെ തിരഞ്ഞു. അറിയുന്നവരോട് യാചിച്ചു ... തണ്ണീർ വറ്റിയ തടാകം പോലെ.. അവൾ തളർന്നു വീണു... കണ്ണുകൾ തുറക്കുമ്പോൾ അമ്മ അരികിൽ ഉണ്ട്... ആരോടും ഒന്നും പറഞ്ഞില്ല.. പറഞ്ഞാലും ആരും വിശ്വസിക്കില്ല... കുറെ തിരഞ്ഞൊടുവിൽ അവന്റെ ശബ്ദം അവൾ ആദ്യമായ് കേട്ടു..
“എനിക്ക് ആ പെൺകുട്ടിയെ അറിയില്ല. അവൾ ഏറെ നാളായി എന്നെ ശല്യം ചെയ്യുകയാണ്.”
ആയിരം വർണ്ണങ്ങളിൽ പണിത സ്വപ്നക്കൂട് ഒരു നിമിഷം കൊണ്ട് കരിഞ്ഞുതീർന്നു. ഇന്ന് മീര ആ മുറിയിൽ വീണ്ടും തനിച്ചായി.. പക്ഷേ, അവൾക്ക് അവനോട് നന്ദിയുണ്ടായിരുന്നു. അവൾ അവസാന സന്ദേശം ടൈപ്പ് ചെയ്തു:
“എന്റെ മിഴിത്തുമ്പിൽ നീ വിടർന്നില്ലായിരുന്നെങ്കിൽ, എനിക്കൊരാളെ ഇത്രയും ആഴത്തിൽ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്കറിയുവാൻ കഴിയുമായിരുന്നില്ല... ഒരിക്കലും പൂത്തുലയാതെ, സുഗന്ധം പരത്താതെ പാഴ്മരമായി ഞാൻ മാറിയേനെ... പ്രിയ സുഹൃത്തേ... നിനക്കു നന്മകൾ ഉണ്ടാകട്ടെ. അല്പകാലം ആണെങ്കിലും എന്നിൽ നീ വന്നുവല്ലോ"..
അവൾ മൊബൈൽ താഴെവെച്ചു. നിമിഷങ്ങൾക്കുള്ളിൽ ആ ഫോൺ ശബ്ദിച്ചു. ഒരു പുതിയ മെസ്സേജ്. അവൾ അതു തുറന്നു നോക്കിയപ്പോൾ ഒരു കോമാളിയുടെ ചിത്രം അവളെ വിരൽ ചൂണ്ടി പൊട്ടിച്ചിരിക്കുന്നു... പ്രൊഫൈൽ പിക്ചർ കാണാമറയത്തും...
അവൾ നിറ കണ്ണുകളോടെ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി സ്വയം പറഞ്ഞു:
“അതെ... ഞാൻ കോമാളിയാണ്".
"ഈ ലോകത്തിലെ ഏറ്റവും വലിയ കോമാളിത്തം സ്നേഹവും"...
എഴുത്ത് : Hitha Mohan A
10/3/2026
07/03/2026
ഓർമ്മകളുടെ മണിച്ചെപ്പിൽ നിന്ന് ഒരു വേനലവധി വിശേഷം
സ്കൂൾ അടയ്ക്കുന്ന ദിവസം തന്നെ മനസ്സ് പറന്നു തുടങ്ങും. പിന്നെ ലക്ഷ്യം കസിന്റെ അച്ഛന്റെ വീടാണ്. നഗരത്തിന്റെ ബഹളങ്ങളില്ലാത്ത, മരങ്ങൾ തണൽ വിരിച്ച, നിശബ്ദത പുതച്ചുറങ്ങുന്ന ആ പഴയ തറവാട്. അവിടെയെത്തിയാൽ പിന്നെ ഞാനും കസിനും അച്ഛമ്മയുടെ കൈയും പിടിച്ച് നേരെ ആറാട്ടുപുഴയിലേക്കാണ്. പുഴയോരത്തെ ആ തണുത്ത കാറ്റും വെള്ളത്തിന്റെ മന്ദമായ ഒഴുക്കും ഇന്നും ഒരു കുളിരായി മനസ്സിലുണ്ട്.
പുഴയുടെ ആഴങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് ഭയമായിരുന്നു. അതിന് കാരണമായത് കുഞ്ഞച്ചൻ പറഞ്ഞുതന്ന ആ കഥയായിരുന്നു— "ആ പുഴയിൽ നീർനായ ഉണ്ടത്രേ!" നീർനായയെ പേടിച്ച് ഞങ്ങൾ കരയ്ക്കടുത്ത് തന്നെ വെള്ളം കോരി കളിച്ച് കുളിച്ചു കയറും.
അങ്ങനെയൊരു ദിവസം കുളിച്ചു മടങ്ങുമ്പോഴാണ് ആ 'അത്ഭുതം' സംഭവിച്ചത്. ചെമ്മൺ പാതയിൽ എന്തോ ഒന്ന് വെട്ടിത്തിളങ്ങുന്നു. കുനിഞ്ഞെടുത്തു നോക്കിയപ്പോൾ ഒരു രൂപയുടെ തിളങ്ങുന്ന നാണയം! ഏഴോ എട്ടോ വയസ്സുള്ള എനിക്ക് അതൊരു നിധി തന്നെയായിരുന്നു. എന്റെ കുഞ്ഞുലോകത്തെ ആഡംബരങ്ങളായ പല്ലൊട്ടിയും, നാരങ്ങാമിട്ടായിയും, പൊട്ടുകടലയും, തേൻനിലാവുമൊക്കെ ആ ഒരൊറ്റ രൂപയിൽ കൺമുന്നിൽ തെളിഞ്ഞു. കഥകളുടെ ലോകമെന്നാൽ 'ബാലരമയും ബാലമംഗളവുമാണെന്ന്' ഉറച്ചു വിശ്വസിച്ചിരുന്ന കാലം.
അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ വീണ്ടും ഒരു കിലുക്കം. ദാ കിടക്കുന്നു മറ്റൊരു ഒരു രൂപ കൂടി! രണ്ട് രൂപ കൈയിലായതോടെ ഞാൻ എന്നെത്തന്നെ ഒരു കോടീശ്വരനായി സങ്കൽപ്പിച്ചു. മനസ്സ് നിറയെ പലഹാരക്കടകളായി. പക്ഷേ, ആ ആയുസ്സിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
തൊട്ടുപിന്നാലെ നടന്ന കസിന് ആദ്യം രണ്ട് രൂപയുടെയും പിന്നാലെ അഞ്ച് രൂപയുടെയും നാണയങ്ങൾ കിട്ടി! ആകെ ഏഴ് രൂപ. "എനിക്കാണ് കൂടുതൽ ഭാഗ്യം" എന്ന് നെഞ്ച് വിരിച്ച് അവൾ നടക്കുമ്പോൾ, എന്റെ അഭിമാനം ആറാട്ടുപുഴയിലെ വെള്ളം പോലെ താഴ്ന്നുപോയി. അവളുടെ ഭാഗ്യത്തിന് മുന്നിൽ എന്റെ രണ്ട് രൂപ ഒന്നുമല്ലാതായി മാറി.
ഞങ്ങളുടെ ഈ 'നിധി വേട്ട' അച്ഛമ്മയുടെ കണ്ണിൽ പെട്ടു. "എന്താ കൈയിൽ?" എന്ന ചോദ്യത്തിന് മുന്നിൽ ആദ്യം ഒന്ന് പതറിയെങ്കിലും സത്യം പറയേണ്ടി വന്നു. അച്ഛമ്മ പതുക്കെ പറഞ്ഞു: "ഇത് ആരുടെയോ കളഞ്ഞുപോയ പണമാണ്. നമ്മൾ എടുക്കാൻ പാടില്ല."
ഞാൻ നീട്ടിയ രണ്ട് രൂപയും കസിൻ അഭിമാനത്തോടെ പിടിച്ചിരുന്ന ഏഴ് രൂപയും അച്ഛമ്മ വാങ്ങി അമ്പലത്തിലെ ഭണ്ഡാരത്തിലിട്ടു. അതോടെ പല്ലൊട്ടിയും നാരങ്ങാമിട്ടായിയും സ്വപ്നം കണ്ട എന്റെ കൊച്ചു സാമ്രാജ്യം തകർന്നു വീണു. എങ്കിലും നടന്നു നീങ്ങുമ്പോൾ എന്റെ ഉള്ളിൽ ഒരു ചെറിയ ആശ്വാസം വിരിഞ്ഞു—
"എന്റെ രണ്ട് രൂപ പോയെങ്കിലും, അവളുടെ ഏഴ് രൂപയും പോയല്ലോ!"
കുട്ടിക്കാലത്തെ ആ കുസൃതിച്ചിരിയോടെ ഇന്നും ആ ഓർമ്മകൾ മനസ്സിൽ ബാക്കിയുണ്ട്.
എഴുത്ത്: ഹിത മോഹൻ എ.
Hitha Mohan A
6/3/2026
15/09/2023
12/09/2023
Clay modeling
12/09/2023
My drawings #
29/09/2022
My life