Indians In Tullamore-Offaly
24/05/2026
ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനും മുൻ എസ്‌എഫ്‌ഐ നേതാവുമായ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നല്കേണ്ടതില്ല എന്ന
ശ്രീ M. V. ഗോവിന്ദന്റെ തീരുമാനം ഏറെ കൗതുകത്തോടെയാണ് വായിച്ചത്.
പിണറായി വിജയൻ ലക്ഷണമൊത്ത ഒരു ഏകഛത്രാധിപതിയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. അയാൾ രാഷ്ട്രീയ ഫാഷിസം ആദ്യം പരീക്ഷിച്ചത് കേരളത്തിന്റെ പൊതു മണ്ഡലത്തിലല്ല; അതിന് മുൻപ് സ്വന്തം പാർട്ടിയിലാണ്. വിജയനോളം വരുന്ന, നാളെയൊരു വെല്ലുവിളിയാകാവുന്ന മുഴുവൻ നേതാക്കളുടെയും തലകൾ കൊയ്തിട്ടാണ് അദ്ദേഹം ഈ പദവിയിൽ ഇപ്പോഴും ഇരിക്കുന്നത്. അതുകൊണ്ടാണല്ലോ തോറ്റ് തുന്നംപാടി ഇരിക്കുമ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്തിനെ കുറച്ചൊരു ചോദ്യം പോലും ചോദിക്കാൻ ഒരാൾക്കും ആ പാർട്ടിയിൽ ധൈര്യമില്ലാതെ പോകുന്നത്.
പിണറായി വിജയന്റെ ഈ ഫാഷിസ്റ്റ് കത്തിക്ക് ഇരയായ നിരവധി നേതാക്കന്മാർ കണ്ണൂർ ജില്ലയിലും പുറത്തുമായി സിപിഎമ്മിൽ ഉണ്ട്. അതിലാരോടെങ്കിലും പ്രത്യേകിച്ച് രാഷ്ട്രീയ മമതയോ താൽപ്പര്യമോ ഇല്ലാത്തതുകൊണ്ട് ആരുടെയും പേരിലേക്ക് കടക്കുന്നില്ല.
ആ പേരുകളിലെ ഏറ്റവും പ്രമുഖനാണ് ശ്രീ കോടിയേരി ബാലകൃഷ്ണൻ.
സിപിഎമ്മിന്റെ അണികൾക്ക് ഏറെ ആവേശം നല്കിയ നേതാവിന്റെ അപ്രതീക്ഷിതവും അകാലത്തിലുള്ളതുമായ മരണം വളരെ ഞെട്ടലോടെയാണ് ആ പാർട്ടിയും പൊതുസമൂഹവും നോക്കിക്കണ്ടത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ “ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല കോടിയേരി ബാലകൃഷ്ണൻ മരിച്ചിട്ടില്ല” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള ഒരു വിലാപയാത്ര സിപിഎമ്മിന്റെ അണികൾ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങനൊരു വിലാപയാത്ര കോടിയേരി ബാലകൃഷ്ണന് കൊടുക്കേണ്ടതില്ല, മരിച്ചിട്ടു പോലും ആ ഖ്യാതി കൊടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനം വന്നത് എവിടെ നിന്നാണെന്ന് അറിയില്ല.
വളരെ തിടുക്കത്തിൽ, അപകടമരണം സംഭവിക്കുന്ന ആളുകളെ പെട്ടെന്ന് അടക്കം ചെയ്യുന്നതുപോലെ
ശ്രീ കോടിയേരി ബാലകൃഷ്ണന് വിലാപയാത്ര പോലും ഇല്ലാതെ അവസാനയാത്ര അവസാനിപ്പിച്ചു. അതിനുശേഷം നമ്മൾ കാണുന്നത് കോടിയേരി ബാലകൃഷ്ണന്റെ ഉറ്റ സുഹൃത്തെന്ന് നമ്മൾ കരുതിയിരുന്ന പിണറായി വിജയൻ കുടുംബത്തോടൊപ്പം വിദേശത്തേക്ക് ടൂർ പോകുന്നതാണ്. ചിതയിൽ നിന്നുള്ള തീ കെടുന്നതിന് മുൻപ് കണ്ട കാഴ്ച. ഒരു കനലായി പല സിപിഎം അണികളുടെയും മനസ്സിൽ കിടക്കുന്നതുകൊണ്ടാണ് തളിപ്പറമ്പും പയ്യന്നൂരും പോലുള്ള പാർട്ടി കോട്ടകളിൽ ഇത്തവണ വിള്ളൽ വീണത് എന്ന് ഉറപ്പാണ്.
ഇപ്പോഴിതാ കോടിയേരി ബാലകൃഷ്ണന്റെ മകന് പാർട്ടി അംഗത്വം പുതുക്കി നല്കേണ്ടതില്ല എന്ന് പറയുന്നു. കേസ് ഉള്ളതിന്റെ പേരിലാണ് അങ്ങനെ ചെയ്തത് എന്ന് സിപിഎം പോലൊരു പാർട്ടിയെപ്പറ്റി നമുക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. കാരണം ഒരാളെ കൊന്നതിന് ശേഷം കലാപത്തിന് തിരികൊളുത്തിയ കാരായി രാജനെ ഈ നിയമസഭയിലേക്ക് പറഞ്ഞയച്ച പാർട്ടിക്ക് കേസ് ഒന്നും ഒരു വിഷയമാണെന്ന് വിചാരിക്കുന്നില്ല.
ബിനിഷ് കോടിയേരി നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളോട് ഒരു തരത്തിലും യോജിപ്പില്ല. പക്ഷേ ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകാത്തത് കേസ് കൊണ്ടല്ല; പേരിന് പിന്നിലെ “കോടിയേരി” കൊണ്ടാണ്. ഇതേ കൊള്ളരുതായ്മകൾ വിജയന്റെ മകൻ കാണിച്ചാൽ മാസപ്പടി ഉറപ്പ്.
ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കി നൽകേണ്ടതില്ല എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് ഭാര്യയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാം. ജനവും പാർട്ടിക്കാരും തോൽപ്പിച്ചിട്ടും തിരുത്തൽ വരുത്താൻ തയ്യാറാകാതിരിക്കാം.
വിജയന്റെയും വിജയൻ സേനയുടെയും കുടുംബാധിപത്യം തുടരട്ടെ, ബിനീഷ് കോടിയേരി പുറത്തുനിൽക്കട്ടെ.